Tuesday, June 29, 2010

ജീന്‍സിട്ട ബുദ്ധന്‍.

എനിക്ക് കുട വാങ്ങിതന്ന്
മഴയുമായി തെറ്റിച്ചതിന്
വാച്ചു വാങ്ങിത്തന്ന്
അസമയങ്ങള്‍ ഉണ്ടെന്ന്
പറഞ്ഞു പഠിപ്പിച്ചതിന്
എന്റെ മുറിയിലെ
ചിലന്തിവലകള്‍ തൂത്തെറിഞ്ഞ്
അലസതയുടെ വത്മീകത്തിന്റെ
കണ്ണില്‍ കുത്തിയതിന്

നിനക്കു മാപ്പില്ല.

നീ ഞാന്‍ ദൈവമാണെന്ന്
പറഞ്ഞത് ശരിയാണ്.
മോഹങ്ങള്‍ മരിച്ച്
പ്രതീക്ഷകളില്‍ അന്ധനായ
ബോധിസത്വന്‍.

എന്റെ മുറിയിലെ
അഴുകിയ തുണീയുടെ
ശവഗന്ധവും
തലയില്‍ വീണ് വടക്കോട്ടു
പാഞ്ഞ പല്ലിയും
കണ്ണിനുമുകളില്‍ പറന്നുവീണ പാറ്റയും
വഴി തെറ്റി വരാറുള്ള തേളുകളും
ആണ് എനിക്ക്
ബോധി വൃക്ഷത്തിന്റെ
തണല്‍ തരുന്നത്.

അതുകൊണ്ട് നമുക്ക് പിരിയാം
എന്തെന്നാല്‍,

എന്റെ ബുദ്ധത്വത്തില്‍
നിന്റെ പ്രണയം എനിക്ക്
അപരിചിതമാണ്.
കരളുകരിക്കുന്ന
ചാരായമെന്ന സോമപാനവും
ഭാംഗും ചരസ്സും ചേര്‍ത്ത
ധൂമപാനവും
നാഗസന്യാസിയുടെ
നഗ്നതയില്‍ പടര്‍ന്ന സ്വാതന്ത്ര്യവും
ആണെനിക്ക് പ്രണയം.

....

No comments:

Post a Comment